വുഹാൻ. 2019 ഡിസംബറിന് മുമ്പ് വു ഹാനിൽ കൊറോണ വൈറസ് ഉണ്ടായിരുന്നു എന്നതിന് തെളിവുകളില്ലെന്ന് ലോകാരോഗ്യസംഘടനയുടെ ദൗത്യസംഘം.
ലോകത്താകമാനം 10.7 കോടിയിലേറെപേരെ ബാധിക്കുകയും, 23 ലക്ഷത്തോളം പേരുടെ ജീവൻ എടുക്കുകയും ചെയ്ത കോവിഡ് വൈറസിന്റെ പ്രഭവകേന്ദ്രം ചൈനയിലെ വുഹാൻ ആണെന്ന് ആരോപണമുയർന്നിരുന്നു. ഇതേത്തുടർന്ന് വൈറസിന്റെ ഉത്ഭവം കണ്ടെത്താൻ വുഹാനിൽ എത്തിയ ഡബ്ല്യു എച് ഒ സംഘത്തിന് അവിടെ മൃഗങ്ങളിൽനിന്ന് വൈറസ് മനുഷ്യരിലേക്ക് പകർന്നതിന്റെ തെളിവുകൾ ഒന്നും ലഭിച്ചില്ല.
വവ്വാലുകളിൽ നിന്നാണ് വൈറസ് മനുഷ്യനിലേക്ക് എത്തിയതെന്നാണ് വിശ്വസിക്കുന്നത്. എന്നാൽ ഇതിൻറെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഡബ്ലിയു എച്ച് ഒ സംഘം മേധാവി ലിയാങ് വാനിയൻ മാധ്യമങ്ങളോട് പറഞ്ഞു. ഒരുമാസമായി ദൗത്യ സംഘം ചൈനയിൽ ഇതുസംബന്ധിച്ച പരിശോധനകൾ നടത്തി വരികയാണ്.വുഹാനിൽ മാത്രം രണ്ടാഴ്ചയോളം ചിലവഴിച്ചു പഠനം നടത്തി.
വുഹാനാണ് രോഗവ്യാപനത്തിന്റെ കേന്ദ്രബിന്ദുവെന്ന് ആദ്യമായി ആരോപിച്ചത് യുഎസ് ആയിരുന്നു. എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്നും തന്ത്രപരമായി കെട്ടിച്ചമച്ചതാണെന്നും ചൈന അന്ന് തന്നെ പ്രതികരിച്ചിരുന്നു.