കുമ്പള: ഒരു പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയെത്തിയ കെഎംസിസി നേതാവ് സെഡ് എ മൊഗ്രാലിന് വ ലിയ സ്വീകരണ പരിപാടികൾ ആസൂത്രണം ചെയ്യുകയാണ് മുസ്ലിംലീഗ് പ്രവർത്തകർ.
കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പ്രസിഡണ്ടായി മികച്ച പ്രവർത്തനം നടത്തിയ സെഡ് എ മൊഗ്രാൽ ഇന്നലെയാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്. കെഎംസിസിയുടെ ഒട്ടനവധി ക്ഷേമ പ്രവർത്തനങ്ങൾക്ക് ഈ കാലയളവിൽ നേതൃത്വം നൽകി കൊണ്ടാണ് സെഡ് എ യുടെ മടങ്ങിവരവ്. പ്രത്യേകിച്ച് കോവിഡ് കാലത്ത് നടത്തിയ ആരോഗ്യ രംഗത്തെ പ്രവർത്തനങ്ങൾ ഏറെ ശ്ര ദ്ദേയമായിരുന്നു.
മികച്ച സംഘാടകനായാണ് സെഡ് എ യെ അറിയപ്പെടുന്നത് തന്നെ. വികസനതാല്പര്യവും, ഇടപെടലുകളും ഒട്ടേറെ നടത്തിയിട്ടുണ്ട്. കുമ്പള ഗ്രാമ പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിരുന്നു. ഒപ്പം യൂത്ത് ലീഗിൻറെയും, മുസ്ലിം ലീഗിന്റെയും പ്രധാന ഭാരവാഹിത്വവും വഹിച്ചിരുന്നു. ജില്ലയിലെ തന്നെ സാമൂഹിക- സാംസ്കാരിക -രാഷ്ട്രീയ മണ്ഡലങ്ങളിലൊക്കെ തിളങ്ങാൻ സാധിച്ചിരുന്നു. മുസ്ലിം ലീഗിൻറെ ജില്ലാ - സംസ്ഥാന നേതാക്കളുമായി അടുത്ത ബന്ധം ഇതുമൂലം സ്ഥാപിച്ചെടുക്കാൻ സെഡ് എ യ്ക്ക് കഴിഞ്ഞിരുന്നു. മാധ്യമ പ്രവർത്തകനായും കാസർഗോഡ് പ്രവർത്തിച്ചിട്ടുണ്ട്.
മഞ്ചേശ്വരം മണ്ഡലം മുസ്ലിംലീഗിൽ ഗോൾഡൻ അബ്ദുൽ ഖാദർ ശേഷം കരുത്തുറ്റ നേതൃത്വമില്ലെന്ന് ലീഗ് അണികൾ പറയുന്നു.ആ വിടവ് നികത്താൻ സെഡ് എ യിലൂടെ ആകുമെന്നും ലീഗ് പ്രവർത്തകർ കരുതുന്നു. അതുകൊണ്ടുതന്നെ മഞ്ചേശ്വരത്ത് ലീഗിന്റെ നേതൃ നിരയിലേക്ക് പരിഗണിക്കണമെന്നാണ് ലീഗ് പ്രവർത്തകരുടെ ആവശ്യം.
keyword:za,mogral,news