മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്റേണല്‍ സെക്യൂരിറ്റി യോഗം ജില്ലാ ഇലക്ഷന് ഓഫീസര്‍ ഡോ.ഡി. സജിത്ത് ബാബുവിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേംബറില്‍ ചേര്‍ന്നു. യോഗത്തില്‍ ജില്ലാ പോലീസ് ചീഫ് ജെയിംസ് ജോസഫ്, എ എസ് പി മാരായ പ്രശോഭ്, ഡി. ശില്പ, മഞ്ചേശ്വരം ആര് ഒ എന്‍. പ്രേമചന്ദ്രന്, എ ആര് ഒ എൻ. സുരേന്ദ്രന്, ഇ ആര് ഒ വി.എം. സജീവന് എന്നിവര്‍ പങ്കടുത്തു. മഞ്ചേശ്വരം നിയോജകമണ്ഡലത്തിലെ 42 വള്‍നറബിള്‍ ബൂത്തുകളില്‍ ശക്തമായ പോലീസ് നിരീക്ഷണ സംവിധാനം ഒരുക്കുന്നതിനും, സ്ഥിരം കുഴപ്പക്കാരുടെ പേരില്‍ നിയമ നടപടികള്‍ സ്വീകരിച്ച് ഉപതിരഞ്ഞെടുപ്പ് അവസാനിക്കുംവരെ പോലീസ് നിരീക്ഷണത്തിലാക്കുന്നതിനും, അനധിക്യത പണമിടപാട്, വ്യാജമദ്യം, കഞ്ചാവ്, ആയുധക്കടത്ത് എന്നിവ തടയുന്നതിനും പോലീസ്, എക്സൈസ്, മോട്ടോര്‍ വാഹന വകുപ്പ് എന്നിവ സംയുക്തമായി റെയ്ഡ് നടത്താനും തീരുമാനമായി. കര്‍ണാടക സംസ്ഥാനവുമായി അതിര്‍ത്തി പങ്കിടുന്ന എല്ലാ പോയിന്റിലും, അനധിക്യത പണമിടപാട്, വ്യാജമദ്യം, കഞ്ചാവ്, ആയുധക്കടത്ത് എന്നിവ തടയുന്നതിനും, ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന വ്യക്തികളെ നിരീക്ഷിക്കുന്നതിനും വേണ്ടി പോലീസ്, റവന്യു വകുപ്പുകളുടെ സ്ഥിരം നിരീക്ഷണ സംവിധാനം ഉപതെരഞ്ഞെടുപ്പ് കഴിയുന്നതുവരെ പ്രവര്‍ത്തിക്കും. മഞ്ചേശ്വരം നിയോജകമണ്ഡലത്തില്‍ തോക്ക് കൈവശം വയ്ക്കുന്ന മുഴുവനാളുകളും ഒക്ടോബർ 11 ന് വൈകുന്നേരം അഞ്ചിനു മുന്‍പായി മഞ്ചേശ്വരം, കുമ്പള, ബദിയടുക്ക പോലീസ് സ്റ്റേഷനുകളിലോ, ആംസ് ഡീലറുടെ അടുത്തോ സറണ്ടര്‍ ചെയ്ത് രശീതി കൈപ്പറ്റണമെന്നും, ജില്ലാ ഇലക്ഷന് ഓഫീസര്‍ ഡോ.ഡി. സജിത്ത് ബാബു അറിയിച്ചു.